തിരുവനന്തപുരം :  കാർഷിക ആവശ്യങ്ങൾക്ക്‌ നൽകുന്ന സൗജന്യ വൈദ്യുതി സൗരോർജവൽക്കരിച്ച്‌ സംസ്ഥാനത്ത്‌ 500 മെഗാവാട്ട്‌ സ്ഥാപിത ശേഷി വർധിപ്പിക്കാനൊരുങ്ങി അനർട്ട്‌. പുനരുപയോഗ ഊർജ സ്രോതസുകളിലൂടെ ഊർജസ്വയം പര്യാപ്‌തതയെന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിന്റെ കുതിപ്പിന്‌ വേഗംകൂട്ടിയാണ്‌ 2,200 കോടിരൂപ വിനിയോഗിച്ചുള്ള പദ്ധതി. കൃഷിഭവൻവഴി സൗജന്യമായി വൈദ്യുതി ലഭിക്കുന്ന ചെറുകിടകർഷകരുടെ പമ്പുസെറ്റുകൾ പ്രവർത്തിപ്പിക്കാൻ പദ്ധതിയിലൂടെ സൗജന്യമായി സോളാർ നിലയങ്ങൾ സ്ഥാപിച്ച്‌ നൽകും. ശരാശരി അഞ്ച്‌ കിലോവാട്ട്‌ ശേഷിയുള്ള 2.5 ലക്ഷം രൂപവരെ ചിലവുവരുന്ന സൗരോർജ നിലയമാണ്‌ ഒരു ഉപയോക്താവിന്‌ ലഭിക്കുക. കൃഷി ആവശ്യത്തിന്‌ പുറമെ അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ തുകയിൽ നിന്നും എട്ട്‌ വർഷത്തിനുള്ളിൽ അനർട്ട്‌ മുടക്ക്‌ മുതൽ തിരിച്ചുപിടിക്കും. ശേഷം അധികവൈദ്യുതി കെഎസ്‌ഇബിക്ക്‌ നൽകി കർഷകർക്ക്‌ വരുമാനവും നേടാം.

സംസ്ഥാനത്തെ ഒരുലക്ഷം കാർഷിക പമ്പുകൾ സൗജന്യമായി സൗരോജത്തിലേക്ക്‌ മാറ്റിയാണ്‌ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക. പമ്പുസെറ്റുകൾ സൗരോർജ വൽക്കരിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾ അനർട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കാസർക്കോട്‌, മലപ്പുറം, പാലക്കാട്‌, എരണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ്‌ ആദ്യഘട്ട സൗരോർജ വൽക്കരണം. വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030-ഓടു കൂടി പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീവ്രശ്രമത്തിന്‌ കരുത്ത്‌ പകരുന്നതാണ്‌ പദ്ധതി. 2040–-ഒടെ പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമാക്കി കേരളത്തെ ഉയർത്തുകയെന്നതാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here