പാലാ : കെ.എം.മാണിയില്ലാത്ത ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടിയാണ് ഈ തവണത്തേത്. അതിനാല്‍ രാഷ്ട്രീയപരമായും മാണിയുടെ ചരമദിനത്തിന് ഇക്കുറി ഏറെ പ്രാധാന്യമുണ്ട്. പതിവ് പോലെ കേരള കോണ്‍ഗ്രസ് എം. കോട്ടയം
തിരുനക്കരയില്‍ വിപുലമായ പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആരംഭിക്കുന്ന ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും. രാവിലെ മാണിയുടെ കബറിടത്തിലും പുഷ്പാര്‍ച്ചനയുണ്ട്.

1975 ഡിസംബര്‍ 26-ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ.എം മാണി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബിജോണിന്റെ റെക്കാഡ് സ്വന്തം പേരിലാക്കി. കോട്ടയം മീനച്ചില്‍ താലൂക്കില്‍ കര്‍ഷകദമ്പതികളായ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30ന് ആണ് അദ്ദേഹം ജനിച്ചത്. 2019 ഏപ്രില്‍ 9ന് അന്തരിച്ചു.

ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എ (13), ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച എംഎല്‍എ (24 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം (12), കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമവകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയവ കെ.എം.മാണി കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച റെക്കോര്‍ഡുകളാണ്.പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗം, അച്ച്യുതമേനോന്‍ സര്‍ക്കാരില്‍ തുടങ്ങി, കെ കരുണാകരന്‍, എ കെ ആന്റണി, ഇ കെ നായനാര്‍ അവസാനം ഉമ്മന്‍ചാണ്ടി നയിച്ച സര്‍ക്കാരുകളിലും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here