കോട്ടയം: ഒരേ കടയിൽ നിന്നെടുത്ത രണ്ട് ലോട്ടറി ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം. രണ്ടുവർഷത്തിനിടെ കേരള സംസ്ഥാന ലോട്ടറിയിലൂടെ നേടിയത് ഒരു കോടി 80
ലക്ഷം രൂപ. കോട്ടയം ജില്ലയിലെ വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫിനെ
വിടാതെ പിന്തുടരുകയാണ് ഭാഗ്യദേവത. ബുധനാഴ്ചത്തെ
ഫിഫ്റ്റി ഫിഫ്റ്റി 92-നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് തോമസ്
ജോസഫാണ്. എഫ്.ഡബ്ല്യു 239020 നമ്പർ ടിക്കറ്റിലൂടെയാണ് ഒരു കോടി രൂപയുടെ
സമ്മാനം നേടിയത്. മുൻപ് 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ 80
ലക്ഷം രൂപയുടെ ഒന്നാംസമ്മാനം നേടിയതും തോമസാണ്. രണ്ടു ടിക്കറ്റും പൊൻകുന്നം
മാർസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തത്.രണ്ടുവട്ടവും
ഭാഗ്യമെത്തിച്ചത് കണ്ണൂർ ജില്ലയിലെ ടിക്കറ്റിലൂടെയാണ്. കണ്ണൂരിലെ
സഹോദരസ്ഥാപനത്തിൽനിന്ന് കൊണ്ടുവന്ന് വിറ്റതാണ് ഈ ടിക്കറ്റുകൾ. ഇത്തവണ ഫോൺ
ചെയ്ത് പറഞ്ഞ് കടയിൽ എടുത്തുവെച്ച ടിക്കറ്റിനാണ് സമ്മാനം. ഫലം വന്നതിന്
ശേഷം കടയിലെത്തി തോമസ് ജോസഫ് സമ്മാനാർഹമായ ടിക്കറ്റ് കൈപ്പറ്റി. മുൻപ്
ഗൾഫിൽ ജോലിയായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ കൃഷിയുമായി കഴിയുകയാണ്.
ടിക്കറ്റ് വ്യാഴാഴ്ച ബാങ്കിൽ ഏൽപ്പിക്കുമെന്ന് തോമസ് പറഞ്ഞു.