കോന്നി: കോന്നി, അടവി ഇക്കോടുറിസം സെന്ററുകളിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം തുടങ്ങാൻ വൈകുന്നു. സംസ്ഥാന വനം വന്യ ജീവി വകുപ്പിന്റെ കീഴിലാണ് ഇക്കോടൂറിസം സെന്റർ. സംസ്ഥാനത്തെ 42 ഇക്കോ ടുറിസം സെന്ററുകളിൽ ഓൺലൈൻ ബുക്കിങ് തുടങ്ങുന്നതിന്റെ ഭാഗമായി രണ്ടു മാസം മുമ്പ് കോന്നി, അടവി ഇക്കോ ടുറിസം സെന്ററുകളിലും പരീക്ഷണം നടത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. കോന്നി ആനക്കൂട് കേന്ദ്രീകരിച്ചാണ് ഇക്കോ ടുറിസം പദ്ധതി.പദ്ധതി തുടങ്ങിയത്. 16 വർഷം പിന്നിടുമ്പോഴും ഇവിടെ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഇല്ലാത്തത് വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.കോന്നി ഇക്കോ ടുറിസം സെന്ററിൽ നേരിട്ട് എത്തിയാണ് ഇപ്പോഴും സന്ദർശകർ പ്രവേശന പാസെടുക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ കുട്ടവഞ്ചി സവാരി കേന്ദ്രമാണ് തണ്ണിത്തോട് പഞ്ചായത്തിലെ വനമേഖലയിലെ കല്ലാറിന്റെ തീരത്തുള്ള അടവി. അടവിയിലെ മുളം കുടിലുകളിൽ താമസിക്കുന്നതിനും ഓൺലൈൻ ബുക്കിംഗ് സൗകര്യമില്ല. കോന്നി ഇക്കോ ടുറിസം സെന്ററിലും അടവി ഇക്കോ ടുറിസം സെന്ററുകളിലും നേരിട്ടും 9446426775 എന്ന ഫോൺ നമ്പരിൽ വിളിച്ചും സഞ്ചാരികൾക്ക് അടവിയിലെ മുളം കുടിലുകളിൽ താമസിക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ കഴിയും. എന്നാൽ ഇതിനുള്ള പണം നേരിട്ട് അവിടെത്തിയാലേ നൽകാൻ കഴിയു. അടവിയിൽ സന്ദർശകർക്കായി അഞ്ചു മുളം കുടിലുകളാണ് കല്ലാറിന്റെ തീരത്തുള്ളത്. ഒരു പകലും രാത്രിയും ഇവിടെ താമസിക്കുന്നതിന് 3000 രൂപയാണ് നിരക്ക്. ഫോണിലൂടെ വിളിച്ച് മുളം കുടിലുകളിൽ താമസിക്കാനായി രജിസ്റ്റർ ചെയ്യുന്ന സന്ദർശകരിൽ പലരും പിന്നിട് ക്യാൻസൽ ചെയ്യാറുണ്ട്. ഇതിനിടെ മറ്റ് സന്ദർശകർ ആവശ്യപ്പെട്ടാൽ മുളം കുടിലുകൾ താമസിക്കാൻ കൊടുക്കാൻ കഴിയാതെയും വരുന്നു. ഇതുമൂലം ഇക്കോ ടുറിസം സെന്ററിന് വരുമാന നഷ്ടവും ഉണ്ടാകുന്നു.