മൂവാറ്റുപുഴ: ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം ഇന്ന് ബന്ധുക്കളെത്തി ഏറ്റുവാങ്ങും. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലാണു സൂക്ഷിച്ചിരിക്കുന്നത്.അശോക് ദാസിനെ കെട്ടിയിട്ടു മർദിച്ച സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പതിനഞ്ചോളം പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇതിൽ പത്തു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംശയമുള്ള രണ്ടുപേർ നിരീക്ഷണത്തിലാണ്. ഇവർ കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും അറസ്റ്റ് . ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പത്തു പ്രതികളെയും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.ഇന്നു കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.