ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെ അഞ്ചു പേർക്ക് പദ്മ വിഭൂഷൺ പുരസ്കാരവും ബിജെപി നേതാവ് ഒ. രാജഗോപാൽ, ഇന്ത്യയിലെ ആദ്യത്തെ വനിതാ സുപ്രീംകോടതി ജഡ്ജി മലയാളി എം. ഫാത്തിമാ ബീവി (മരണാനന്തരം) ഉൾപ്പെടെ 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരവും പ്രഖ്യാപിച്ചു.
ചലച്ചിത്രപ്രവർത്തകരായ വൈജയന്തിമാല, ചിരഞ്ജീവി, നർത്തകി പദ്മ സുബ്രഹ്മണ്യം, അന്തരിച്ച സാമൂഹ്യപ്രവർത്തകൻ ബിന്ദേശ്വർ പഥക്ക് എന്നിവർക്കാണ് പദ്മ വിഭൂഷൺ പുരസ്കാരം. നടൻ മിഥുൻ ചക്രവർത്തി, ഗായിക ഉഷാ ഉതുപ്പ്, അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, സാഹിത്യകാരൻ കുന്ദൻ വ്യാസ്, വ്യവസായി സീതാറാം ജിൻഡാൽ, തേജസ് മധുസൂദൻ പട്ടേൽ, റാം നായിക് ഉൾപ്പെടെ 17 പേർക്ക് പദ്മ ഭൂഷൺ സമ്മാനിക്കും.
കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, പരന്പരാഗത നെൽവിത്തുകളുടെ കാവൽക്കാരൻ കാസർഗോഡ് സ്വദേശി സത്യനാരായണ ബെല, പി. ചിത്രൻ നന്പൂതിരിപ്പാട് (മരണാനന്തരം), വിദ്യാഭ്യാസ പ്രവർത്തകൻ മുനി നാരായണപ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തന്പുരാട്ടി എന്നീ ആറു മലയാളികൾ ഉൾപ്പെടെ 110 പേർക്കു പദ്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു.79കാരനായ സദനം പുതിയവീട്ടിൽ ബാലകൃഷ്ണൻ 60 വർഷമായി കഥകളി രംഗത്തുണ്ട്. 25 രാജ്യങ്ങളിലായി വിവിധ വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ആറു പതിറ്റാണ്ടായി തെയ്യം കലാരംഗത്തുള്ള കണ്ണൂർ സ്വദേശിയായ നാരായണൻ അഞ്ചാം വയസുമുതൽ തെയ്യം കളിക്കുന്നു.രാജ്യത്തെ ആദ്യ വനിതാ ആനപാപ്പാൻ പാർവതി ബറൂഹ്, ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഗുരുവീന്ദർ സിംഗ്, ആൻഡമാനിൽനിന്നുള്ള ജൈവകർഷക കെ. ചെല്ലമ്മാൾ, ആദിവാസി പരിസ്ഥിതി പ്രവർത്തകൻ ദുഖു മാജി, മല്ലക്കന്പ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, ജഗീഷർ യാദവ്, ചാമി മുർമു, സൻതാൻകിമ, ഹേംചന്ദ് മാഞ്ജി, യനൂംഗ് ജമോഹ് ലീഗോ, സോമണ്ണ, സർബേശ്വർ ബസുമട്ടാരി, പ്രേമ ധൻരാജ്, യസ്ദി മനേക്ഷ ഇറ്റാലിയ, ശാന്തിദേവി പാസ്വാൻ ആൻഡ് ശിവപാസ്വാൻ, രത്നം കഹാർ, അശോക് കുമാർ ബിശ്വാസ്, ഡി. ഉമാ മഹേശ്വരി, ഗോപിനാഥ് സ്വാൻ, സ്മൃതി രേഖ ചക്മ, ഓംപ്രകാശ് ശർമ, ഭഗവത് പദാൻ, സനാദൻ രുദ്രപാൽ, എം. ഭദ്രപ്പൻ, ജോർദാൻ ലെപ്ച, മച്ചിഗാൻ സസ, ഗഡം സാമയ്യ, ജനകിലാൽ, ദസരെ കൊണ്ടപ്പ, ബാബുറാം യാദവ്, നേപ്പാൾ ചന്ദ്ര സുത്രാധാർ കായികതാരങ്ങളായ ജോഷ്ന ചിന്നപ്പ, രോഹൻ ബൊപ്പണ്ണ തുടങ്ങിയവരാണ് പദ്മശ്രീ പുരസ്കാരം നേടിയ മറ്റുള്ളവർ.