കാസർകോട്: മാങ്ങാട് സ്വദേശിയെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ദമ്പതികളടക്കം ഏഴ് പേരെ കാസർകോട് നിന്ന് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിൽഷാദ്, സിദ്ദിഖ്, ലുബ്ന, ഫൈസൽ എന്നിവരും പേരു വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്.ഭീഷണിയെ തുടർന്ന് അഞ്ച് ലക്ഷം രൂപ സംഘത്തിന് നൽകിയെന്നും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസിന് പരാതി നൽകിയതെന്നും 59കാരൻ പറഞ്ഞു. പരാതിക്കാരനുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച ലുബ്ന ലാപ്ടോപ് വാങ്ങണമെന്ന വ്യാജേന ജനുവരി 25ന് ഇയാളുമായി മംഗലാപുരത്ത് എത്തുകയായിരുന്നു. തുടർന്ന് യുവതി ഇയാളെ ഒരു ഹോട്ടൽ മുറിയിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി.നഗ്നചിത്രങ്ങൾ വീട്ടുകാർക്ക് അയച്ച് കൊടുക്കുമെന്ന് പറഞ്ഞ് ലുബ്ന ഭീഷണിപ്പടുത്താൻ ആരംഭിച്ചതായും പരാതിയിൽ പറയുന്നു. വഴങ്ങിയില്ലെങ്കിൽ പടന്നക്കാടുള്ള ഒരു വീട്ടിൽ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകുമെന്നും ജീവിതം തകർക്കുമെന്നും ലുബ്ന ഭീഷണിപ്പെടുത്തിയതായും ഇയാൾ പറഞ്ഞു. തുടർന്ന് യുവതിയും സംഘവും 10,000 രൂപ ഗൂഗിൾ പേവഴിയും 4,90,000 രൂപ പണമായും പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയതായും പൊലീസ് കണ്ടെത്തി.