കൊണ്ടോട്ടി: വില്പനക്കെത്തിച്ച ഹെറോയിനുമായി കൊണ്ടോട്ടിയില്‍ മൂന്ന് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. കൊണ്ടോട്ടി മേലങ്ങാടി മണ്ണാരില്‍ സ്വദേശി നെയ്യന് മുഹമ്മദ് അജ്മല്‍ (28), കാരിമുക്ക് സ്വദേശി വൈത്തലപറമ്പില് ഉമറുല്‍ ഫാറൂഖ് (30), നെടിയിരുപ്പ് കോളനി റോഡ് സ്വദേശി തലാപ്പില്‍ യഥുന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 10 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തുഅജ്മലിന്റെ വീട്ടുപരിസരത്തുനിന്നാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. രണ്ടുദിവസം മുമ്പ് മുംബൈയില്‍നിന്ന് വാങ്ങി വില്‍പനക്കെത്തിച്ചതാണ് ലഹരി വസ്തുവെന്ന് പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ടെന്നും കൊണ്ടോട്ടി, രാമനാട്ടുകര മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ലഹരിക്കടത്ത്, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ് സംഘം.ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി സിദ്ദീഖിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഇന്‍സ്പെക്ടർ ദീപകുമാര്‍, സബ് ഇന്‍സ്പെക്ടർ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളും എസ്.ഐ ആനന്ദന്, ഉദ്യോഗസ്ഥരായ അജിത്ത്, സജീഷ്, ഷുഹൈബ്, ഹരിലാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ തുടരന്വേഷണം വ്യാപിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.