വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ബി.വി.എസ്.സി വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വൈത്തിരി പൊലീസ് കേസെടുത്ത 12 ബിരുദവിദ്യാർഥികൾ ഒളിവിൽതന്നെ.സിദ്ധാർഥന്റെ മരണം കഴിഞ്ഞിട്ട് 10 ദിവസമായിട്ടും പൊലീസിന് പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധം കനക്കുകയാണ്. ഭരണകക്ഷി വിദ്യാർഥി വിഭാഗത്തിന്റെ അംഗങ്ങളാണ് പ്രതികൾ.ഇതിൽ യൂനിയൻ ചെയർമാനും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും ഉൾപ്പെടും. ഇതിനിടെ കോളജിലെ വിദ്യാർഥികൾ ഒരു വിഭാഗത്തെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചിരുന്നു. 2021 ബാച്ചിലെ ആൺകുട്ടികളെയാണ് തിങ്കളാഴ്ച വിളിപ്പിച്ചത്. ഭയംമൂലം വിദ്യാർഥികളിൽ പലരും വിവരങ്ങൾ പുറത്തുപറയാൻ മടിക്കുകയാണ്. കോളജിലെ ഡെയറി സയൻസ്, ബി.ടെക് ക്ലാസുകൾ ഒരാഴ്ചക്ക് ഇല്ലെങ്കിലും ബി.വി.എസ്.സി റെഗുലർ ക്ലാസുകൾ തിങ്കളാഴ്ചയും നടന്നു. റാഗിങ്ങുമായി ബന്ധപ്പെട്ട കേസായതുകൊണ്ട് വൈത്തിരി സി.ഐയിൽനിന്ന് കൽപറ്റ ഡിവൈ.എസ്.പി ഏറ്റെടുത്തു. മരിക്കുന്നതിനുമുമ്പ് സിദ്ധാർഥന്റെ ശരീരത്തിൽ മർദനവും ക്ഷതവുമേറ്റ പാടുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.