പാലക്കാട്: ഏഴു വയസ്സുള്ള ബാലികക്കുനേരെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കിഴക്കേ പാളയം വടക്കഞ്ചേരി സന്തോഷ് എന്ന സന്യാസിന് (42) ഒമ്പത് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം നാലുമാസം അധിക കഠിനതടവ് അനുഭവിക്കണം. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.വി. സുധീഷ് കുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന, രമിക എന്നിവർ ഹാജരായി.