തിരുവനന്തപുരം : കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ (44) ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മിഷണർ പുറത്തിറക്കി.
അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണം ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കയച്ചതാണ് ശബ്ദ സന്ദേശങ്ങൾ. അനീഷ്യയുടെ ഭർത്താവ് അജിത്ത്‌കുമാർ മാവേലിക്കര സെഷൻസ് കോടതി ജഡ്ജിയാണ്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് അനീഷ്യയെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്നത് വീട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.