കാറഡുക്ക: കാട്ടാനശല്യം ചെറുതായെങ്കിലും അടങ്ങിയതിനു പിന്നാലെ പുലിപ്പേടിയിൽ വിറച്ച് മുളിയാർ, കാറഡുക്ക പഞ്ചായത്തുകൾ. അടുത്ത കാലത്തായി വളർത്തുനായ്ക്കളെയും മറ്റും കാണാതാകുന്നതിനു പിന്നാലെ നിരവധി പേർ പുലിയെ നേരിൽ കണ്ടതായും മുരൾച്ച കേട്ടതായും വാർത്തകൾ വന്നിരുന്നു.
തുടക്കത്തിൽ എല്ലാം നിഷേധിച്ച വനംവകുപ്പ് പിന്നീട് കാമറകൾ സ്ഥാപിക്കാൻ തയ്യാറായെങ്കിലും പുലിയുടെ ദൃശ്യങ്ങളൊന്നും ഇതുവരെ പതിഞ്ഞിട്ടില്ല. എങ്കിലും സംഭവം നടന്ന സ്ഥലങ്ങളിൽ പതിഞ്ഞ കാൽപാടുകൾ പുലിയുടേതു തന്നെയാണെന്ന് വനംവകുപ്പ് ഏറെക്കൂറെ സ്ഥിരീകരിക്കുന്നു.
ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ റോഡുകളിൽ പലതും വനത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് നാട്ടുകാർ കുട്ടികളെ സ്കൂളിലയക്കാൻ പോലും ഭയക്കുന്ന അവസ്ഥയിലാണ്.