തിരുവനന്തപുരം : നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ് കോളേജുകളിലെ മുഴുവൻ അധ്യാപക തസ്‌തികകളും നിലനിർത്തും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം.സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നിന് തുടങ്ങുന്നത്. ‘വിജ്ഞാനോത്സ’വമെന്ന പേരിൽ ക്യാമ്പസുകളിൽ ആഘോഷങ്ങൾ നടത്താനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്‌ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തുടരും. വിദ്യാർഥികൾക്ക് ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകുന്നതിന് ഗസ്‌റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി.