ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് വഴി ഇന്തോനേഷ്യയിലേക്ക് പോയി. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ട്രാൻസിറ്റ് യാത്രയായതിനാൽ അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ഭാര്യ കമലയും കൊച്ചുമകനും വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയില്ല.
രാവിലെ ഏഴോടെ ദുബായിലെത്തിയ ഇവർ 10.10-ന് ഇന്തോനേഷ്യയിലേക്ക് പോയി. മേയ് 12 വരെ മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയിൽ ഉണ്ടാകും. പിന്നീട് സിംഗപ്പൂരിലേക്ക് പോകും. 18ന് സിംഗപ്പൂരിൽനിന്നും ദുബായിലെത്തും. 19 മുതൽ 21 വരെ അദ്ദേഹം ദുബായിൽ തങ്ങുമെന്നാണ് അനൗദ്യോഗികവിവരം. പിന്നീട് കേരളത്തിലേക്ക് മടങ്ങും.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും ചെറുമകനും ഒപ്പമുണ്ട്. മകൾ വീണയും ഭർത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഇതേരാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. റിയാസിന്റെയും ഭാര്യയുടെയും യാത്ര മേയ് രണ്ടിന് ആരംഭിച്ചിരുന്നു.തിങ്കളാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശേരിയിൽനിന്ന് യാത്ര പുറപ്പെട്ടത്.