നിലമ്പുർ: മലപ്പുറം നിലമ്പുരിൽ കാട്ടുപോത്തിനെ വെടിവച്ചുകൊന്ന് ഇറച്ചികടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പോത്തുകൽ സ്വദേശികളായ സുനീർ, ഷിജു, ബാലകൃഷ്ണൻ, മുരളീധരൻ എന്നിവരാണ് പിടിയിലായത്.നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിൽ ഇരൂക്കുന്ന് വനമേഖലയിൽ നിന്ന് ഒരുമാസം മുമ്പാണ് ഇവർ പോത്തിനെ വേട്ടയാടിയത്. ഇതുസംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ പരിശോധനയിൽ ഒരു മാസം മുമ്പ് കാട്ടുപോത്തിന്റെ തലയോട്ടി ലഭിച്ചിരുന്നു.നാടൻതോക്ക് ഉപയോഗിച്ചാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്ന് പ്രതികൾ മൊഴിനല്കിയിട്ടുണ്ട്. ഇവർ തന്നെ കാണിച്ചുകൊടുത്ത സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ പോത്തിന്റെ മറ്റ് ജഡാവശിഷ്ടങ്ങളും ലഭിച്ചു. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.