എരുമേലി: ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം .എരുമേലിയിൽ നിലവിലുള്ള കമ്മ്യൂണിറ്റി കേന്ദ്രം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൊതുപ്രവർത്തകനും പമ്പാവാലി സ്വദേശിയുമായ ബിനു നിരപ്പേൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചിരുന്നത് കടലാസ്സിലായതു കൊണ്ട് കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾക്ക് വീണ്ടും പുതിയ ആശുപത്രിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലം പരിഗണിച്ച് മാത്രമാണ് ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനമുള്ളത്.
എരുമേലി മുതൽ പമ്പ വരെയുള്ള കുടുംബങ്ങൾ വിദഗ്ധചികിത്സയ്ക്ക് അറുപത് കിലോമീറ്റർ അകലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയാണ് ഏക ആശ്രയം. പരമ്പരാഗത പാതയിലെ പ്രദേശങ്ങൾ ഉൾപ്പെടെ എരുമേലിക്ക് ചുറ്റുമുള്ള തീർഥാടക പ്രദേശങ്ങൾ കണക്കുകൂട്ടിയാൽ 80 കിലേമീറ്ററോളം ദൂരമുണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താൻ. എരുമേലി, വെച്ചൂച്ചിറ, നാറാണംതോട് ഗ്രാമപഞ്ചായത്തുകളിലായി പതിനായിരക്കണക്കിന് ആളുകളുടെ ആശ്രയമാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം.
എരുമേലിയിൽ ശബരി വിമാനത്താവളം വരുന്നതൊടെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിതമായാൽ തീർത്ഥാടകർ ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമാകും. വരുന്ന മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്മുമ്പായി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഇക്കാര്യത്തിൽ പ്രത്യേക പക്കേജ് തയ്യാറാക്കി എത്രയും വേഗത്തിൽ സൂപർ സ്പെഷ്യാലിറ്റി ആശുപത്രി മാറ്റി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന സ്‌പ്‌നം സാക്ഷാത് കരിയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.