സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആയിരുന്നു എക്‌സ് ( മുമ്പ് ട്വിറ്റര്‍) ഇതുവരെ . എന്നാല്‍ ഇനി മുതല്‍ എക്‌സില്‍ അക്കൗണ്ട് തുറക്കുന്ന പുതിയ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് കമ്പനി. എക്‌സില്‍ ചേരുന്ന പുതിയ ഉപഭോക്താക്കളില്‍ നിന്ന് ലൈക്ക് , പോസ്റ്റ് ,റിപ്ലൈ, ബുക്ക്മാര്‍ക്ക് എന്നിവ ചെയ്യുന്നതിന് ചെറിയൊരു തുക ഈടാക്കാനാണ് കമ്പനിയുടെ പദ്ധതിഇക്കാര്യം കമ്പനി മേധാവി ഇലോൺ മസ്‌ക് സ്ഥിരീകരിച്ചു. തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും എല്ലാവര്‍ക്കും മെച്ചപ്പെട്ട അനുഭവം ലഭ്യമാക്കുന്നതിനും വേണ്ടിയാണിതെന്നാണ് കമ്പനിയുടെ പക്ഷം. എന്നാല്‍ ഫോളോ ചെയ്യുന്നതിനും എക്‌സില്‍ വിവരങ്ങളും അക്കൗണ്ടുകളും തിരയുന്നതിനും പണമീടാക്കില്ല. ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പോസ്റ്റുകള്‍ പങ്കുവെക്കുന്നതിന് പണമീടാക്കുന്നതെന്നാണ് മസ്‌ക് പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എക്‌സിലെ ബോട്ട് ആര്‍മികളെ നേരിടാനുള്ള മികച്ച മാര്‍ഗം നിശ്ചിത തുക ഈടാക്കുകയാണെന്ന് മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.
ന്യൂസിലന്‍ഡിലും ഫിലിപ്പീന്‍സിലും ഇതിനകം ഈ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ 1.75 ഡോളറാണ് ഈടാക്കിയിരുന്നത്. യുഎസില്‍ ഇത് അവതരിപ്പിക്കപ്പെട്ടാല്‍ 1 യുഎസ് ഡോളര്‍ ആയിരിക്കും നിരക്ക് എന്നാണ് കരുതുന്നത്.എക്‌സ് നേരിടുന്ന വലിയ വെല്ലുവിളിയാണ് ബോട്ട് അക്കൗണ്ടുകള്‍. ഓണ്‍ലൈന്‍ കാമ്പയിനുകള്‍ക്കും തട്ടിപ്പുകള്‍ക്കുമായി ഉപയോഗിക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് പ്ലാറ്റ്‌ഫോമിലെ വ്യാജവാര്‍ത്ത, നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരം എന്നിവയെല്ലാം നിയന്ത്രിക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. ഒപ്പം കമ്പനിയ്ക്ക് മറ്റൊരു വരുമാന സ്രോതസ് കൂടിയാകും.