പത്തനംതിട്ട: ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിംഗ് ഓഫീസര്‍ പി.ബി.അനിതയുടെ സമരത്തിനെതിരേ മന്ത്രി വീണാ ജോര്‍ജ്. അതിജീവിതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അനിതയ്ക്ക് വീഴ്ച പറ്റിയതായി ഡിഎംഇയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അതുകൊണ്ടാണ് ഇവരെ ജോലിയില്‍ തിരിച്ചെടുക്കാത്തതെന്ന് മന്ത്രി പ്രതികരിച്ചു.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുകയാണ് പ്രാഥമിക ലക്ഷ്യം. അതിന്റെ ഭാഗമായാണ് നടപടിയെടുത്തത്. അത് കോടതിയെ ബോധ്യപ്പെടുത്തും. പിന്നീട് അതിജീവിതയെ പിന്തുണച്ചെന്ന് കരുതി ഇവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതോടെയാണ് 2023 നവംബര്‍ 28ന് അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ഡിഎംഇ സ്ഥലം മാറ്റിയത്. ഇതിനെതിരേ ഇവർ ഹൈക്കോടതിയിൽ പോയതോടെ ഡിഎംഇയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.