ദിസ്പൂർ : അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിൽ മുങ്ങിമരിച്ചത് 17 വന്യമൃഗങ്ങൾ. 72 മൃഗങ്ങളെ രക്ഷപെടുത്തിയതായി അധികൃതർ പറഞ്ഞു. ദേശീയ പാർക്കിലെ 173 ഫോറസ്റ്റ് ക്യാമ്പുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. പുള്ളിമാനുകളും കാണ്ടാമൃഗവും മരിച്ചവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
55 പുള്ളിമാനുകൾ, രണ്ട് ഓട്ടർ കുഞ്ഞുങ്ങൾ, രണ്ട് കലമാനുകൾ, രണ്ട് മൂങ്ങകൾ, ഒരു കാണ്ടാമൃഗം, ഒരു ഇന്ത്യൻ മുയൽ, ഒരു കാട്ടുപൂച്ച എന്നിവയെയാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. നിലവിൽ 32 വന്യമൃഗങ്ങൾ ചികിത്സയിലാണെന്നും 25 മൃഗങ്ങളുടെ ചികിത്സ പൂർത്തിയായെന്നും അധികൃതർ വ്യക്തമാക്കി. അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 46 പേരാണ് മരിച്ചത്. ബുധനാഴ്ച മാത്രം എട്ടുപേരാണ് മരിച്ചത്.