തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായി മരണപ്പെട്ട സിദ്ധാർഥന്‍റെ കുടുംബത്തിനൊപ്പമാണ് സർക്കാറെന്ന് മന്ത്രി വി. ശിവൻകുട്ടി. സർക്കാർ നിലപാടിൽ കുടുംബം തൃപ്തനാണെന്ന് അച്ഛൻ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ എന്നല്ല കുറ്റവാളികൾ ഏത് സംഘടനയിലാണെങ്കിലും നടപടി സ്വീകരിക്കും. ഇത്തരം ആക്രമണങ്ങൾ ഒരു സംഘടനയും നടത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിലെ അന്വേഷണത്തിൽ തൃപ്തനാണെന്നും ഇപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു.
സിദ്ധാർഥന്റെ മരണത്തിലെ മുഖ്യപ്രതികളായ മൂന്നു പേർ ഇന്ന് പിടിയിലായി. കൊല്ലം ഓടനാവട്ടം സ്വദേശി സിൻജോ ജോൺസൺ (21), കാശിനാഥൻ, അൽത്താഫ് എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്. കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 14 ആയി