പറവൂർ : ചേന്ദമംഗലം സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വലിയ പല്ലംതുരുത്ത് പോട്ടശ്ശേരി വിട്ടിൽ ജിഷ്ണു (28) ആണ് പിടിയിലായത്.ശനിയാഴ്ച ഉച്ചയോടെ ബാങ്കിന്റെ പാലിയം നടയിലുള്ള ഹെഡ് ഓഫിസിൽ പണയം വക്കാനെത്തിയ ഇയാൾ സ്വർണം ജീവനക്കാരനെ ഏൽപ്പിച്ചു. പണയ നടപടികൾ പൂർത്തിയായ സമയത്ത് ജീവനക്കാരന് സംശയം തോന്നിയതിനെ തുടർന്ന് സ്വർണം ബാങ്ക് സെക്രട്ടറിക്ക് കൈമാറി. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് തട്ടിപ്പു പുറത്തായത്.
2023 ഒക്ടോബർ മുതൽ ബാങ്കിന്റെ ഹെഡ് ഓഫിസിലും കരിമ്പാടം ശാഖയിലുമായി 15 തവണ ഇയാൾ മുക്കുപണ്ടം പണയപ്പെടുത്തി 7,76,000 രൂപ തട്ടിയെടുത്തായി കണ്ടെത്തി.വടക്കേക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.