തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ വധക്കേസിൽ ഇന്ന് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി. മൃദുല വിധി പറയും. കേസിലെ പ്രതിഭാഗം വാദവും പൂർത്തിയായതിനെത്തുടർന്നാണ് കേസ് വിധി പറയുന്നതിനായി ഇന്നത്തേക്കു മാറ്റിയത്.
കൂത്തുപറമ്പ് മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. പ്രണയാഭ്യർത്ഥന നിരസിച്ചതിന് ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലാണുള്ളത്.2023 സെപ്റ്റംബർ 21നാണ് കേസിൽ വിചാരണ തുടങ്ങിയത്. 14 മാസം കൊണ്ടാണ് വിചാരണയും വാദപ്രതിവാദവുമെല്ലാം പൂർത്തിയായത്. കേസിൽ 73 സാക്ഷികളാണുള്ളത്.
2022 ഒക്ടോബർ 22ന് രാവിലെയാണ് 23കാരിയായ വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്.
കിടക്കയിൽ ഇരിക്കുകയായിരുന്ന വിഷ്ണു പ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തിയ പ്രതി കഴുത്തറത്തെന്നും മരണം ഉറപ്പിക്കാൻ യുവതിയുടെ ഇരുകൈത്തണ്ടകളിലെയും കണങ്കാലുകളിലെയും ഞരന്പുകൾ മുറിച്ചതായും പബ്ലിക് പ്രോസിക്യൂട്ടർ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കികൊണ്ട് പറഞ്ഞു.
മാറിടത്തിലും വയറ്റിലും ഉൾപ്പെടെ 21 മുറിവുകൾ വിഷ്ണു പ്രിയയുടെ ദേഹത്ത് ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള കോടതിയിൽ മൊഴി നൽകി.സംഭവദിവസം വൈകുന്നേരംതന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.