തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ അന്വേഷണത്തിലും കുറ്റപത്രത്തിലും വീഴ്ച വരുത്തിയ എസ്.എച്ച്.ഒ ടി.ഡി.സുനിൽ കുമാറിന് സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് നടപടിയെടുത്തത്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡി. പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.എറണാകുളത്തെ വാഴക്കുളം സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ് സുനിൽ കുമാർ. കേസിൽ 2021 സെപ്തംബർ 19ന് കുറ്റപത്രം നൽകിയത് സുനിൽകുമാറാണ്. പ്രതിയെ വെറുതേവിട്ടുള്ള പോക്സോ കോടതി ഉത്തരവിൽ പൊലീസിനെതിരെ കടുത്ത വിമർശനമുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ക്രമക്കേട് ഉണ്ടായെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതിനു പിന്നാലെയാണ് സസ്പെൻഷൻ.