കോട്ടയം :കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാർഥിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതായ കേസിൽ ജെസ്നയുടെ അച്ഛൻ ജെയിംസ് വെള്ളിയാഴ്ച(19/01/2024) സിജെഎം കോടതിയിൽ ഹാജരാകും. കേസ് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി ക്ലോഷർ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു.
തുടർന്ന് അഭിപ്രായം അറിയിക്കാൻ 19ന് ഹാജരാകാൻ കോടതി ജെസ്നയുടെ അച്ചന് നോട്ടീസ് അയച്ചിരുന്നു. കേസിൽ പുതിയ തെളിവ് ലഭിച്ചാൽ അന്വേഷണം നടത്താമെന്നാണ് സിബിഐ നിലപാട്. 2018 മാർച്ച് 22 നാണ് പുഞ്ചവയലിലെ ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ജെസ്ന വീട്ടിൽ നിന്ന് പോയത്.
പിന്നീട് ജെസ്നയെ കാണാതാവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് സമീപ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. നാളെ സിബിഐ ഉദ്യോഗസ്ഥരുമായി പിതാവ് ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കും.
കേസിൽ മതതീവ്രവാദവുമായി ബന്ധമില്ലെന്നും ഇതു സംബന്ധിച്ച തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇന്റർപോളിന്റെ സഹായത്തോടെ വിദേശ രാജ്യങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും തെളിവ് ലഭിച്ചില്ലെന്നും ജെസ്നയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു