തിരുവനന്തപുരം: റോഡരികിൽ സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടിയെ കാണാതായ സംഭവത്തിൽ തെളിവുകൾക്കായി മേഖലയിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്. ഇന്നലെ പുലർച്ചെയോടെ കാണാതായ കുഞ്ഞിനെ 19 മണിക്കൂറിന് ശേഷം വൈകീട്ട് 7.15ഓടെയാണ് കൊച്ചുവേളി റെയിവേസ്റ്റേഷനു സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തിയത്.രാത്രിയോടെ വൈദ്യപരിശോധനക്കായി കുട്ടിയെ ജനറൽ ആശുപത്രിയിലേക്കും തുടർന്ന്, എസ്.എ.ടി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദേഹോപദ്രവമേറ്റിട്ടില്ല. ഭക്ഷണം കഴിക്കാത്തതിന്‍റെ ക്ഷീണവും നിർജലീകരണവുമാണ് കുട്ടിക്കുണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.