പയ്യന്നൂര്‍: കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ സിപിഎം ബ്രാഞ്ച് ഓഫീസായ സഖാവ് ഷേണായി മന്ദിരവും തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും അജ്ഞാതർ അടിച്ചു തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.
പുലർച്ചെ ഒന്നോടെ മല്യോട്ട് ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് തിരിച്ചുപോകുന്നവരാണ് അക്രമം നടന്നത് കണ്ടത്. ഷേണായി മന്ദിരം ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ അക്രമികള്‍ ഓഫീസിനകത്തെ കസേരകളുള്പ്പെടെ അടിച്ചു തകർത്തു.
സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും കൊടികള്‍ കീറിയ നിലയിലാണ്. ഓഫീസിനകത്തും പുറത്തുമുണ്ടായിരുന്ന എല്‍ഡിഎഫ് കാസർഗോഡ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയാറാക്കിയിരുന്ന ഫ്ലക്സ് ബോര്‍ഡുകളിൽ സ്ഥാനാർഥിയുടെ തല മുറിച്ച് മാറ്റിയ നിലയിലായിരുന്നു.എംഎല്‍എയുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി. സിപിഎം ഓഫീസ് അക്രമിച്ചതിലും എല്‍ഡിഎഫ് പ്രചരണ സാമഗ്രികകള്‍ നശിപ്പിച്ചതിലും പ്രതിഷേധിച്ച് കുഞ്ഞിമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.