വയനാട് : മുത്തങ്ങയിൽ റോഡ് മുറിച്ചുകടക്കുന്ന കടുവ കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തി യാത്രികർ. ബന്ദിപ്പൂർ വനമേഖലയിൽ കേരള അതിർത്തിയോട് ചേർന്ന പ്രദേശത്താണ് അമ്മക്കടുവക്ക് പിന്നാലെ നാല് കുഞ്ഞുങ്ങളേയും യാത്രികർ കണ്ടത്.രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനമേഖല, വയനാട് വന്യജീവി സങ്കേതത്തിനും തമിഴ്‌നാട് നാഗർഹോളെ കടുവാസങ്കേതത്തിനും അതിർത്തിയോട് ചേർന്ന പ്രദേശമാണ്.
ദേശീയ പാത 766 ൽ പതിവ് കാഴ്ചകളാണ് കടുവകളെങ്കിലും നാല് കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന അമ്മ കടുവയുടെ ദൃശ്യങ്ങൾ അപൂർവ്വമാണ്.2 മുതൽ 4 വരെയാണ് ഒറ്റപ്രസവത്തിൽ കടുവക്ക് കുഞ്ഞുങ്ങളുണ്ടാവുക.3 വയസ്സാണ് പ്രായപൂർത്തി.അതുവരെ അമ്മക്ക് പിന്നാലെ ഈ നടത്തം തുടരാം.അത്യാവശ്യം ഇരതേടലും കാടിന്റെ ചിട്ടവട്ടങ്ങളും അമ്മ പഠിപ്പിക്കുകയും ചെയ്യും.
സുന്ദർബൻ കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കടുവകളുള്ളതും കടുവക്ക് അനുയോജ്യ ഭൂപ്രകൃതിയുള്ളതും ഈ മേഖലയിലാണ്. കൗതുക കാഴ്ചയെങ്കിലും മനുഷ്യ വന്യജീവി സംഘർഷങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന വനാതിർത്തി മേഖലകൾ കൂടിയാണ് ഇപ്പോൾ ഈ സ്ഥലങ്ങൾ.