പീരുമേട് : കാട്ടാന ശല്യംരൂക്ഷമായ പ്ലാക്കത്തടം സെറ്റിൽമെന്റ് നഗറിൽ സൗരോർജ്‌വേലിസ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചു. പീരുമേട് പഞ്ചായത്ത് ജാഗ്രത സമിതിയോഗത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ആദ്യ ഘട്ടം എന്ന നിലയിൽ 5.5 കിലോമീറ്റർ ദൂരത്തിൽ പ്ളാക്കത്തടം സെറ്റിൽമെന്റ് നഗറിലാണ് സൗരോർജ്ജവേലി സ്ഥാപിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.കഴിഞ്ഞ പത്ത് വർഷമായി പ്ലാക്കത്തടത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ് . വൻ കൃഷിനാശമാണ് ഇത്മൂലം ഉണ്ടാകുന്നത്. എല്ലാ ദിവസവും രാത്രിയിൽ ആന ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നു.
ഏലവും, കുരുമുളകും, വാഴയും കാപ്പിയും, പ്ലാവ് തുടങ്ങി കൃഷിവിളകൾ ചവിട്ടിമെതിച്ച് ഇല്ലാതാക്കിയിരുന്നു. മാസങ്ങളായി ഇവിടെ കാട്ടാന കൂട്ടം തമ്പടിച്ചിരിക്കുകയാണ്. കുട്ടികൾ ഉൾപ്പെട്ട ആറ് ആനകളടങ്ങിയ കൂട്ടമാണ് ഇവിടെ എത്തി ജനങ്ങൾക്ക് ഭീക്ഷണി ഉയർത്തിയിട്ടുള്ളത്.ഇത് മൂലം മുതിർന്നവർക്കും. കുട്ടികൾക്കുംവീട്ടിൽനിന്ന് ഇറങ്ങാനാകാതെ ഭയന്നു വീടുകളിൽ ഇരിക്കുകയാണ്. തൊട്ടടുത്ത വീടുകളിൽപോലും പോകാനാകാത്ത സാഹചര്യമാണുള്ളതെന്ന് കോളനി ഊര് മൂപ്പൻ രാഘവൻ അറിയിച്ചുന്നു.