തിരുവല്ല : ദക്ഷിണ റെയിൽവേ അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. രാജേഷ് ചന്ദ്രൻ (44) അന്തരിച്ചു. ചെന്നൈയിൽ തിങ്കളാഴ്ചയായിരുന്നു മരണം. ചെന്നൈയിലെ താമസസ്ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വാഹനം ഓടിച്ച് ആശുപത്രിയിലെത്തിയെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വ രാത്രിയോടെ മൃതദേഹം തിരുവല്ലയിൽ എത്തിക്കും. സംസ്‍കാരം വ്യാഴം മൂന്നിന് കുറ്റൂരിലെ വീട്ടുവളപ്പിൽ. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ബന്ധുക്കൾ പറഞ്ഞു. തിരുവല്ല കുറ്റൂർ താഴത്തുമലയിൽ ബാലചന്ദ്രൻ നായരുടെയും സുധാമണിയുടെയും മകനാണ്. റെയിൽവെയിൽ എറണാകുളം ഏരിയ മാനേജർ, തിരുവനന്തപുരം ഡിവിഷനൽ കമേഴ്സ്യൽ മാനേജർ, സ്റ്റേഷൻ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. രാഗി രാജഗോപാൽ (മാനസിക ആരോഗ്യ കേന്ദ്രം തിരുവനന്തപുരം). മക്കൾ: നിള, ഇഷാനി.  എംബിബിഎസ് പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ 2009 ലാണ് രാജേഷ് സിവിൽ സർവീസ് നേടുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ഐആർടിസി സർവീസിൽ പ്രവേശിച്ച രാജേഷ് 2018 ലെ വെള്ളപ്പൊക്ക സമയത്ത് റെയിൽവേയുടെ സേനയെ ഉപയോഗിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നതിനു നേതൃത്വം നൽകി ശ്രദ്ധേയനായിരുന്നു. കേരളത്തിലെ റെയിൽവേ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പരിഹാരം കാണുന്നതിൽ ഏറെ ജാഗ്രത പുലർത്തി. തിരുവനന്തപുരത്ത് മാനേജരായി ജോലി ചെയ്യുമ്പോൾ, ശബരിമല തീർഥാടകരുടെ യാത്രകളുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഏകോപനം രാജേഷിന്റെ ചുമതലയായിരുന്നു. റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ റജിസ്‌ട്രാറായും പ്രവർത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here