സീതത്തോട്: ചാരായ വിൽപ്പന നടത്തിയ രണ്ടുപേരെ സീതത്തോട്ടിൽ അറസ്റ്റ് ചെയ്തു. സീതത്തോട് ടൗണിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപ്പന നടത്തിയ യുവാവ് മൂന്നു ലിറ്റർ ചാരായവുമായി എക്സൈസ് പിടിയിലായി. വിദേശമദ്യം ലഭ്യമല്ലാത്തതിനാൽ വൻ തോതിൽ ചാരായ വിൽപ്പന നടത്തുന്നതായി എക്സൈസിന് ലഭിച്ച വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പിൽ ജയേഷ് കുമാറിനെയും (38) ചാരായ വില്പനയ്ക്ക് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്കൂട്ടറും പിടി കൂടി. സീതക്കുഴി കുന്നേൽ വീട്ടിൽ തോമസിനെ (61) ഒരു ലിറ്റർ ചാരായവുമായി വീട്ടിൽനിന്നും അറസ്റ്റ് ചെയ്തു . ഇരുവരും ഞായറാഴ്ച വെളുപ്പിന് മുതൽ എക്സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഫോണിൽ അറിയിക്കുന്നതനുസരിച്ച് ആവശ്യക്കാർക്ക് ചാരായം എത്തിച്ച് നൽകുകയാണ് ഇവർ ചെയ്തത്. ഇവരെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ രാജേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പി. വിജയൻ, പ്രിവന്റീവ് ഓഫീസർ ഡി. അജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.