കാഞ്ഞിരപ്പള്ളി::കഴിഞ്ഞ ദിവസം അന്തരിച്ച രൂപതയിലെ മുതിർന്ന വൈദികൻ ഫാ. മാത്യു ചെറുതാനിക്കലിന്റെ സംസ്കാരം ഇന്ന് നടക്കും മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് തിങ്കൾ, നവംബർ 24) ഉച്ചകഴിഞ്ഞ് 1.30 ന് ഇരട്ടയാറിലുള്ള സഹോദരപുത്രൻ സുനിൽ ജോസഫിൻ്റെ ഭവനത്തിലാരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 2.15 ന് കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഇന്നലെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മുതൽ രാത്രി 9.00 വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്റർ ഓഡിറ്റോറിയത്തിൽ നൂറുകണക്കിണറുകൾ ആദരാജ്ഞലി അർപ്പിച്ചു പ്രാർത്ഥിച്ചു .ഇന്ന്തിങ്കൾ, നവംബർ 24 രാവിലെ 9.00 മണി മുതൽ ഇട്ടയാറിലുള്ള സഹോദര പുത്രൻ്റെ ഭവനത്തിൽ ഭൗതികശരീരം കൊണ്ടുവരും .ചെറുതാനിക്കൽ പരേതരായ അഗസ്തി – മറിയാമ്മ ദമ്പതികളുടെ മകനായ ഫാ. മാത്യു ചെറുതാനിക്കൽ ആലുവ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി 1969 ഡിസംബർ 18 ന് ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. .. തക്കലയിലെ ആറുകാണി ഇടവക വികാരിയായിരിക്കേ പള്ളിയും പള്ളിമുറിയും നിർമിക്കുകയും തമിഴ്നാട് ഗവൺമെന്റിൽനിന്ന് ഒരു സ്കൂൾ അനുവദിപ്പിക്കുകയും ചെയ്തു. മ്ലാമല ഇടവക വികാരിയായിരിക്കേ കാഞ്ഞിരപ്പള്ളി രൂപത സാമൂഹ്യസേവന വിഭാഗമായ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി അന്നത്തെ ഡയറക്ടർ ഫാ. മാത്യു അറയ്ക്കലിന്റെ (മാർ മാത്യു അറയ്ക്കൽ) സഹായത്തോടെ ശാന്തിപ്പാലം നിർമിച്ചു.ജനകീയ പങ്കാളിത്തത്തോടെ അച്ചന്റെ നേതൃത്വത്തിൽ നിർമിച്ച പാലം അച്ചന്റെ പേരിലാണ് അറിയപ്പെടുന്നത്. മ്ലാമല ഫാത്തിമമാതാ ഹൈസ്കൂൾ വിദ്യാർഥികളുടെ അഭ്യർഥന പരിഗണിച്ച് കേരള ഹൈക്കോടതി നേരിട്ട് ഇടപെട്ട് പ്രസ്തുത പാലത്തിന്റെ പുനർനിർമാണം പൂർത്തീകരിക്കുന്നതിന് പിൽക്കാലത്തെത്തിയ മ്ലാമല പള്ളി വികാരിയായിരുന്ന ഫാ.ജോസഫ് നെല്ലിമലമറ്റത്തിന്റെ നേതൃത്വമുണ്ടായിരുന്നുവെന്നതും ചരിത്ര നിയോഗം. മ്ലാമലയിൽ നിലവിലുള്ള സ്കൂൾ കെട്ടിടങ്ങൾ പൂർണമായി പണിതീർത്തതും ചെറുതാനിക്കൽ അച്ചന്റെ കാലത്താണ്.രണ്ടു പതിറ്റാണ്ടുകാലം ഹൈറേഞ്ച് ജനതയ്ക്ക് ആത്മീയവും ഭൗതികവുമായ ശുശ്രൂഷ ചെയ്ത ശേഷം കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രൊക്യുറേറ്ററായി നിയമിതനായി. ആശാനിലയത്തിന്റെയും കോട്ടയം ആശാകിരണിന്റെയും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനത്തോട് ഏറെ ആഭിമുഖ്യമുള്ള അച്ചൻ അതിന്റെ കോ-ഓർഡിനേറ്ററായി വിവിധ ഫൊറോനകളിൽ ശുശ്രൂഷ നിർവഹിച്ചു.മേരികുളം, കണയങ്കവയൽ എന്നീ ഇടവകകളിൽ അസിസ്റ്റന്റ് വികാരി, ആറുകാണി (തക്കല), കണ്ണിമല, മ്ലാമല, വെള്ളാരംകുന്ന്, അണക്കര, ചെങ്കൽ, കപ്പാട്, എരുമേലി, പെരുന്തേനരുവി എന്നീ ഇടവകകളിൽ വികാരി, രൂപത ജീവകാരുണ്യ സ്ഥാപനങ്ങളുടെ ജനറൽ കോ-ഓർഡിനേറ്റർ, കാളകെട്ടി മാർട്ടിൻ ഡി പോറസ് കുരിശുപള്ളിയുടെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ചാപ്ലയിൻ എന്നീ നിലകളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
