കടുത്തുരുത്തി: നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നിൽ സ്വകാര്യ ബസിടിച്ചു കയറി അപകടം.കാറിലുണ്ടായിരുന്ന മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജിനും ഡ്രൈവര്‍ക്കും ബസ്
യാത്രക്കാരായ നാല് സ്ത്രീകള്‍ക്കും പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇടിച്ച കാറുമായി 100 മീറ്ററിലേറെ മുന്നോട്ടോടിയ ബസ് ഫുട്പാത്തില്‍ ഇടിച്ചുകയറിയാണ് നിന്നത്.
മുന്‍ എംഎല്‍എ കുറുമുള്ളൂര്‍ വെളിയത്ത് സ്റ്റീഫന്‍ ജോര്‍ജ് (60), കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ കുറുമുള്ളൂര്‍ കയന്നുതൊട്ടിയില് കെ.എസ്. ജീമോന്‍, ബസ് യാത്രക്കാരിയായ
കുറുപ്പന്തറ തറപ്പേല്‍ എത്സമ്മ ജോണ്‍ (33), എന്നിവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും കൈപ്പുഴ കരിമ്പില്‍ അനില തോമസ് (27), കൈപ്പുഴ കല്ലുമുകളേല് നിത്യ നന്ദനന്‍ (39), കല്ലറ കാക്കനാട്ട് നിഷ ഷാജി (27) എന്നിവരെ കടുത്തുരുത്തി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കുകളില്ലെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സ്റ്റീഫന്‍ ജോര്‍ജിനെ കാരിത്താസ് ആശുപത്രിയിലേക്കു മാറ്റി. കടുത്തുരുത്തിയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു
യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സ്റ്റീഫന്‍ ജോര്‍ജ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറിന്റെ പിന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കോട്ടയത്തുനിന്ന് കല്ലറ വഴി വൈക്കത്തേക്ക് പോവുകയായിരുന്ന വൃന്ദാവന്‍ ബസാണ് അപകടമുണ്ടാക്കിയത്.
സംഭവത്തെ ത്തുടർന്ന് ബസിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാള്‍ പിന്നീട് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മാഞ്ഞൂര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ക്കെതിരേ ഇന്ന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. മഴയുണ്ടായിരുന്ന സമയത്തെ ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
