പാലാ: സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ്സ് സ്ഥാപിതമായി 108 വർഷം പൂർത്തിയാകുന്നു. സമുദായ ശക്തികരണമാണ് ലക്ഷ്യമാക്കി നിധീരിക്കൽ മാണിക്കത്തനാർ സംഘടന രൂപീകരിക്കാൻ ആഹ്വാനം ചെയ്തത്.ഗവൺമെന്റിലും നിയമസഭയിലും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും പള്ളികളും സിമിത്തേരികളും സ്ഥാപിക്കുന്നതിൽ ഉണ്ടായിരുന്ന നിയമവിലക്കുകൾ ഭേദഗതി ചെയ്യിക്കാനും സംഘടനയുടെ ആദ്യകാല പ്രവർത്തനങ്ങൾ വഴിയൊരുക്കി. കഴിഞ്ഞ നൂറ്റാണ്ടിൽ കർഷക കുടിയിറക്ക് പ്രതിരോധ പ്രവർത്തനങ്ങളും വിദ്യാഭ്യാസ അവകാശ സംരക്ഷണ സമരങ്ങളും ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങൾ സംഘടന ആവിഷ്കരിച്ചു നടപ്പിലാക്കി. സമുദായത്തിൻ്റെയും പൊതു സമൂഹത്തിൻ്റെയും അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം സംഘടന ഇന്നും തുടരുന്നു.പാലാ രൂപതയിൽ ജന്മദിനാഘോഷങ്ങൾ ഏപ്രിൽ 26-ന് പൈകയിൽ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പൈക ഇടമറ്റം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലി പള്ളിയിൽ സമാപിക്കും. രൂപതയിലെ 20 ഫോറോനകളിൽ നിന്നുള്ള പ്രതിനിധികൾ റാലിയിലും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും.പൊതുസമ്മേളനം വൈകിട്ട് 3 മണിക്ക് പൈക സെൻ്റ് ജോസഫ് പള്ളി ഹാളിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിക്കും. ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ജന്മദിന സന്ദേശവും, പൈക പള്ളി വികാരി ഫാ. മാത്യു വാഴക്കാപാറ അനുഗ്രഹ പ്രഭാഷണവും നടത്തും. ജനറൽ കൺവീനർ രാജേഷ് പാറയിൽ കൃതജ്ഞത അർപ്പിക്കും.പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി, ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, പൈക യൂണിറ്റ് പ്രസിഡൻ്റ് ജോണി കുന്നപ്പള്ളി, ജോയ് കെ. മാത്യു എന്നിവർ പങ്കെടുത്തു.
