
വോട്ടെടുപ്പിനുളള ഇലക്ട്രോണിക്വോട്ടിങ്‌മെഷീനുകൾ തയ്യാറായതായി
സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 50,607കൺട്രോൾ
യൂണിറ്റുകളും, 1,37,862 ബാലറ്റി യൂണിറ്റുകളുമാണ് ഇത്തവണ ഉപയോഗിക്കുന്നത്.ആദ്യഘട്ട
പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നു
മുതൽ ജില്ലകളിലെ സ്‌ട്രോംഗ് റൂമുകളിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേയ്ക്ക്
കൊണ്ടുപോകും. ഡിസംബർ 3 മുതൽ അവയിൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തി
വോട്ടെടുപ്പിന് സജ്ജമാക്കും.കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം
വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ
തലേദിവസം പോളിങ് ഉദ്യോഗസ്ഥർക്ക് മറ്റ് പോളിങ് സാമഗ്രികൾക്കൊപ്പം വിതരണം
ചെയ്യും.പൊതുതിരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇ.വി.എം ആണ്
ഉപയോഗിക്കുക. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കൺട്രോൾ
യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ്
കംപാർട്ട്‌മെന്റിൽ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകൾ
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ
ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ്
യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ
സ്ഥാനാർത്ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന
സ്ഥാനാർത്ഥികളുടെ എണ്ണം 15-ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ്
കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാർത്ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ്
യൂണിറ്റിലാണ് ക്രമീകരിക്കുക.
