ആർദ്രതയുള്ള വലിയ ഇടയൻ : മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി:ഊഷ്മളമായ  സ്‌നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍ എനിക്ക് കാണാനിടയായത്. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്ന പരിശുദ്ധ പിതാവ് പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലര്‍ത്തിയ വലിയ മനുഷ്യസ്‌നേഹിയായിരുന്നു. ആഗോളകത്തോലിക്കാ സഭയെ കാലത്തിനൊത്ത കാഴ്ചപ്പാടുകളോടെ പിതാവ് നേര്‍ദിശയില്‍ നയിച്ചു.   മനുഷ്യസമൂഹത്തോടു മാത്രമല്ല പ്രകൃതിയോടും പരിസ്ഥിതിയോടും പിതാവിന് വലിയ പ്രതിബദ്ധതയുണ്ടായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ലോകരാഷ്ട്രങ്ങളെയും രാഷ്ട്രത്തലവന്‍മാരെയും അദ്ദേഹം പരിഗണിച്ചു. മുഖം നോക്കാതെ നിലപാടുകള്‍ തുറന്നുപറയുകയും ആഗോള സാഹോദര്യത്തിന്റെ അപ്പസ്‌തോലനായി നിലകൊള്ളുകയും ചെയ്തു. ഭാരതസഭയുടെ വിശേഷിച്ച് സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് പിതാവ് വലിയ പരിഗണനയാണ് നല്‍കിയത്. കാഞ്ഞിരപ്പള്ളി രൂപതയോടുള്ള കരുതലും ആ വാക്കുകളിലുണ്ടായിരുന്നു. സഭയ്ക്ക് കാലോചിതമായ ദിശാബോധം പകര്‍ന്ന ആത്മീയ ആചാര്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. എക്കാലവും ലോകമനസില്‍ പരിശുദ്ധ പിതാവിനെക്കുറിച്ചുള്ള ദീപ്തസ്മരണ മായാതെ നില്‍ക്കും. വന്ദ്യപിതാവിന്റെ വേര്‍പാടില്‍ അനുശോധിക്കുകയും കാഞ്ഞിരപ്പള്ളി രൂപതാക്കൂട്ടായ്മ ഒന്നാകെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പരിശുദ്ധ കുർബാനയിലും യാമ നമസ്കാരങ്ങളിലുൾപ്പെടെയുള്ള കുടുംബ പ്രാർത്ഥനകളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ച് പ്രാർത്ഥിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!