തിരുവനന്തപുരം: ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ടു പോലീസ് നടപ്പാക്കുന്ന പ്രത്യേക ദൗത്യമായ “ഓറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടി’ന് പൂർണ പിന്തുണ പ്രഖ്യാപിച്ചു മലയാളത്തിന്റെ പ്രിയതാരം, മോഹൻലാൽ.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും പദ്ധതി നോഡൽ ഓഫീസറായ ഐജി പുട്ട വിമലാദിത്യയുമായും കൂടിക്കാഴ്ച നടത്തിയ മോഹൻലാൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന നടപടികൾക്കു പിന്തുണ അറിയിച്ചു.
ലഹരിമാഫിയക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി സ്വീകരിച്ച മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പോലീസിനെയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിച്ചു. അനേകം കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരിയുടെ അപകടവലയത്തിൽ നിന്ന് രക്ഷിക്കാൻ ഈ ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ രൂപകൽപന ചെയ്ത സേ നോ ടു ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹൻലാൽ, ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും പുനരധിവാസവും ലക്ഷ്യമിട്ട് ഫൗണ്ടേഷൻ ഇതിനകം നിരവധി ഇടപെടൽ നടത്തിയിട്ടുണ്ടെന്നും, ലഹരിവിരുദ്ധ
പോരാട്ടങ്ങളുമായി തുടർന്നും സഹകരിച്ചു മുന്നോട്ടുപോകുമെന്നും മോഹൻലാൽ വ്യക്തമാക്കി.
മോഹൻലാലിനെ പോലെ ജനം നെഞ്ചേറ്റിയ താരം പിന്തുണ നൽകുന്നത് ഓപറേഷൻ തൂഫാന് പുതിയ ഊർജം പകരുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഓപറേഷൻ തൂഫാൻ താത്കാലിക നടപടിയല്ലെന്നും ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
