സ്നേഹത്തിൻ്റെയും പരിഗണനയുടെയും നല്ല മാതൃക: മാർ മാത്യു അറയ്ക്കൽ

കാഞ്ഞിരപ്പള്ളി:സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായൊപ്പമുള്ള ഓരോ കൂടിക്കാഴ്ചയും. അതുല്യമായ സ്‌നേഹവും പരിഗണനയും പിതാവിന്റെ ഓരോ വാക്കിലും ഭാവത്തിലും പ്രകടമായിരുന്നു. വലിയ ഉള്‍ക്കാഴ്ചയും ഊര്‍ജവും പകര്‍ന്നുനല്‍കുന്നതായിരുന്നു പിതാവിന്റെ പ്രബോധനങ്ങള്‍. എല്ലാ വിഷയങ്ങളെപ്പറ്റിയും വലിയ ഉള്‍ക്കാഴ്ചയും ബോധ്യവും പിതാവിനുണ്ടായിരുന്നു. സംസാരിക്കുമ്പോഴൊക്കെ ആ വലിയ വ്യക്തിത്വത്തോട് വാക്കുകളില്‍ വിവരിക്കാനാവാത്ത ആദരവ് തോന്നിയിട്ടുണ്ട്. നിശ്ചയിച്ച സമയത്തെക്കാള്‍ കൂടുതല്‍ സമയം പിതാവ് സംസാരത്തിനായി മാറ്റിവച്ച അവസരങ്ങളുമുണ്ട്. അല്‍പസമയം ഒരുമിച്ചു പ്രാര്‍ഥന നടത്തിയശേഷമാണ് പിതാവ് ശ്ലൈഹിക ആശിര്‍വാദം തരിക. ആത്മായമായ അനുഭൂതി പകര്‍ന്നു നല്‍കുന്ന വ്യക്തിത്വമായിരുന്നു പിതാവിന്റേത്. ലോകത്തിന്റെ ഓരോ ചലനവും കൃത്യമായി പിതാവ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അത്തരത്തില്‍ ഇന്നത്തെ ലോകത്തിന് ഒരു കാവലാളും തിരുത്തല്‍ ശക്തിയുമായിരുന്നു ഫ്രാന്‍സിസ് പാപ്പ. അനാഥരെയും അഗതികളെയും അഭയാര്‍ഥികളെയും യുദ്ധത്തിന്റെ ഇരകളെയുമൊക്കെ വലിയ കാരുണ്യത്തോടെ നോക്കിക്കാണുകയും എക്കാലവും പാവങ്ങളുടെ പക്ഷം ചേരുകയും ചെയ്ത പിതാവ് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിന്റെ അതേ ചൈതന്യത്തിലാണ് വ്യാപരിച്ചത്. ജനമനസുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എക്കാലവും ജ്വലിക്കുന്ന ഓര്‍മായി നിലകൊള്ളും. പരിശുദ്ധ പിതാവിന് സ്മരിച്ച് പ്രാർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!