വെച്ചൂച്ചിറ പോലീസും കോടതിയും ഉൾപ്പെടുന്ന നിയമ സംവിധാനങ്ങൾ കൃത്യതയോടെ പ്രവർത്തിച്ചാൽ കുറ്റവാളികൾക്ക് കാൽ നൂറ്റാണ്ടിന് ശേഷം പോലും നിയമവ്യവസ്ഥയ്ക്ക് മുന്നിൽ നിന്നും രക്ഷപ്പെട്ടു പോകാൻ കഴിയില്ല. ഒടുവിലെ ഉദാഹരണമാണ് പത്തനംതിട്ട കൊല്ലമുള തുലാപ്പള്ളി സ്വദേശി മൂലക്കയം പാലനിൽക്കുന്ന ഉഴത്തിൽ വീട്ടിൽ പൊന്നപ്പൻ എന്നയാളുടെ ഭാര്യ പൊന്നമ്മ (65) പ്രതിയായ കേസ്. പൊന്നമ്മയുടെ കുടുംബവുമായി വിരോധത്തിൽ കഴിഞ്ഞുവന്നിരുന്ന അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കണ്ണിന് ഉൾപ്പെടെ പൊള്ളൽ ഉണ്ടാക്കിയ സംഭവം 2000 ജൂലൈ 30ന് രാത്രിയിലാണ് നടന്നത്. ഇവരുടെ അയൽവാസിയായ കൊല്ലമുള തുലാപ്പള്ളി മൂലക്കയം എന്ന സ്ഥലത്ത് വെള്ളാപ്പള്ളിൽ വീട്ടിൽ ശശിധരൻ എന്നയാൾക്കാണ് പൊന്നമ്മയുടെ ആസിഡ് ആക്രമണത്തിൽ ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടത്. വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന റ്റി.എ. ശ്രീകുമാർ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ വെച്ചൂച്ചിറ എസ് ഐ ആയിരുന്ന കെ വി വിജയൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 2003 ൽ കോടതി ഇവരെ 3 വർഷം തടവിനും 50,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. ഇവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി ശിക്ഷയിൽ ഇളവ് നേടിയെടുത്തെങ്കിലും, ശിക്ഷ അനുഭവിക്കാൻ തയ്യാറാകാതെ പല സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചു. പല അവസരങ്ങളിലും ഇവരെ അന്വേഷിച്ച് പോലീസ് ചെന്നെങ്കിലും ഇവർ പോലീസിനെ കബളിപ്പിച്ച് ഒളിവുജീവിതം തുടർന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയി ആർ ആനന്ദ് ചുമതലയേറ്റ ശേഷം കുറ്റവാളികൾക്കും , സാമൂഹിക വിരുദ്ധർക്കും മുൻ ശിക്ഷക്കാർക്കും എതിരെയുള്ള നടപടികൾ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പൊന്നമ്മയുടെ ഭർത്താവും സ്ഥിരം കുറ്റവാളിയുമായ പൊന്നപ്പനെ കാപ്പാ നിയമപ്രകാരം ജില്ലക്ക് പുറത്താക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതോടെ പൊന്നമ്മ കീഴടങ്ങുകയായിരുന്നു. ഇവരെ ശിക്ഷ അനുഭവിക്കുന്നതിനായി കോടതി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു. അങ്ങനെ പോലീസിന്റെ സജീവമായ ഇടപെടൽ മൂലം കുറ്റകൃത്യം ചെയ്ത് 26 വർഷത്തിനുശേഷവും ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെ ഇരുമ്പഴിക്കുള്ളിലേക്ക് അയക്കാൻ സാധിച്ചു
