തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിനു പിന്നാലെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പു കമ്മീഷൻ തടഞ്ഞു.
വിവാദ ഫയലുകൾ നീക്കാനായാണ് സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാൻ വോട്ടെടുപ്പിനു തൊട്ടുപിന്നാലെ നടപടി സ്വീകരിച്ചതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഐഎഎസ് അസോസിയേഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ പരാതിയിലാണ് നടപടി. ഇ ഓഫീസ്
സോഫ്റ്റ്വേർ പരിഷ്കരണം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ്
സെക്രട്ടറി ഡോ.എ. ജയതിലകിനോടു വിശദീകരണം തേടിയതിനു തൊട്ടുപിന്നാലെയായിരുന്നു തത്കാലം നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചത്.ഇ ഓഫീസ് പരിഷ്കരണം ഇന്നലെ രാത്രി 10 മുതൽ 15നു രാവിലെ 10 മണിവരെ നടത്താൻ നിർദേശിച്ചാണ് സർക്കുലർ ഇറങ്ങിയത്. ഇന്നലെ രാവിലെയാണ് ഇ ഓഫീസ് സോഫ്റ്റ്വേർ വെർഷൻ
പരിഷ്കരിക്കുന്നതിനായി ഓഫീസ് അടച്ചിടുന്ന കാര്യം വകുപ്പു മേധാവികളെ
അറിയിച്ചത്. എന്നാൽ, ഇതിൽ മാർച്ച് 31ലെ തീയതിയാണ് രേഖപ്പെടുത്തിയിരുന്നത്.
സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് വെർഷൻ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഇ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് വകുപ്പു മേധാവികൾക്കുള്ള സർക്കുലറിൽ പറയുന്നത്.ഐടി വകുപ്പിന്റെ നിർദേശാനുസരണം കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനെയാണ് ഇ ഓഫീസ് വെർഷൻ പരിഷ്കരിക്കാനായി ചുമതലപ്പെടുത്തിയത്. രണ്ടാം ശനി, ഞായർ, വിഷു, അംബേദ്കർ ജയന്തി തുടങ്ങിയ അവധികൾ തുടർച്ചയായി വരുന്ന സാഹചര്യത്തിലാണ് ഇ ഓഫീസ്
പരിഷ്കരിക്കാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വിശദീകരണം.എന്നാൽ, നിയമസഭാ വോട്ടെടുപ്പിൽ പോളിംഗ് കുത്തനെ ഉയർന്നതിനു പിന്നാലെ സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് സംവിധാനം അറ്റകുറ്റപ്പണി നടത്തുന്നത് വിവാദ ഫയലുകൾ നിർവീര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം ദുരൂഹമാണെന്നും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ ഇ ഓഫീസ് അറ്റകുറ്റപ്പണി നടത്തുന്നതുതടയണമെന്നും ആവശ്യപ്പെട്ടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തു നൽകി.
ഇ ഓഫീസ് പരിഷ്കരണത്തിന്റെ ഭാഗമായി ഇ ഓഫീസ് പ്രവർത്തനം 15 വരെ നിലയ്ക്കുമെന്നാണ് ഐടി വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ജനങ്ങൾക്കും ഇത് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കും.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രധാന
ഫയലുകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐടി വകുപ്പിന്റെ
ധൃതിപിടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടത്.
