എരുമേലി :നാളുകളായി തകർന്നു കിടന്നിരുന്ന എരുമേലി- ചേനപ്പാടി -പഴയിടം റോഡിന്റെ അവസാന റീച്ച് ആയ കാരിത്തോട് – എരുമേലി ഭാഗം സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും 1.25 കോടി രൂപ അനുവദിച്ച് റീ ടാറിങ്ങും മറ്റു പുനരുദ്ധാരണ പ്രവൃത്തികളും നടത്തി നവീകരിച്ചതിന്റെയും,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് റീ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയ ഒഴക്കനാട്- കാവാലംപടി റോഡിന്റെയും സംയുക്ത ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സാറാമ്മ എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ ഗിരീഷ് കുമാർ, അജി വെട്ടുകല്ലാം കുഴി , പൊതുപ്രവർത്തകരായ ബിനോ ചാലക്കുഴി, എബി മാത്യു, തങ്കച്ചൻ കാരയ്ക്കാട്, ജോസുകുട്ടി വെട്ടിക്കാട്ട്, മാമച്ചൻ ആയിലൂക്കുന്നേൽ,ടോമി കാവാലം, ജോസ് കുരീക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ഒരേ പ്രദേശത്തുള്ള ഈ രണ്ട് റോഡുകളും നാളുകളായി തകർന്നു കിടന്നിരുന്നത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പ്രദേശവാസികൾ ഏറെ പ്രതിഷേധങ്ങളും ഉയർത്തിയിരുന്നു. കൂടാതെ ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്കും ദുരിത യാത്രയ്ക്ക് ഇടയായിരുന്നു. രണ്ട് റോഡുകളും മികച്ച നിലയിൽ പുനരുദ്ധരിച്ചതോടെ ജനങ്ങൾ എംഎൽഎയെ അഭിനന്ദിച്ചു.
