തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ പുതുചരിത്രം തീർത്ത് കേരളം. സംസ്ഥാനത്തെ ഭവനരഹിതരില്ലാത്ത
നാടാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ലൈഫ് മിഷൻ
പദ്ധതിയിലൂടെ അഞ്ചു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം
മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം പൂജപ്പുര മൈതാനത്ത്
നടന്ന വിപുലമായ ചടങ്ങിലായിരുന്നു ഈ ചരിത്ര പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ
വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ സ്വാഗതം ആശംസിച്ചു.ലൈഫ്
മിഷനിലൂടെ പൂർത്തിയാക്കിയ അഞ്ച് ലക്ഷം വീടുകളിലെ 20 ലക്ഷത്തോളം മനുഷ്യരെ
പ്രതിനിധീകരിച്ച് ഗുണഭോക്താക്കളായ, അമ്പൂരി ഗ്രാമപഞ്ചായത്തിലെ സജിത ഭവനിൽ
സജിത കുമാരിയും, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ സലീന മൻസിലിൽ മുംതാസും
മുഖ്യമന്ത്രിയിൽ നിന്നും വീടിന്റെ മാതൃകയും താക്കോലും ഏറ്റുവാങ്ങി.പദ്ധതിയുടെ
ഭാഗമായി ഇതുവരെ 5,00,364 വീടുകളാണ് സംസ്ഥാനത്തൊട്ടാകെ പൂർത്തിയാക്കിയത്.
ആകെ 20,831.60 കോടി രൂപ ചിലവഴിച്ച ഈ പദ്ധതിയിൽ 18,342.7 കോടി രൂപയും
സംസ്ഥാനത്തിന്റെ വിഹിതമാണ്. കേന്ദ്ര വിഹിതമായി ലഭിച്ചത് 2488.89 കോടി രൂപ
മാത്രമാണ്. 2017 മെയ് 23-ന് തുടക്കം കുറിച്ച ഈ ബൃഹദ് പദ്ധതിയിലൂടെ ഓരോ
പത്തു മിനിറ്റിലും ഒരു വീട് എന്ന റെക്കോർഡ് വേഗതയിലാണ് നിർമ്മാണം
പുരോഗമിച്ചത്. പ്രതിദിനം ശരാശരി 152 വീടുകൾ എന്ന നേട്ടം കൈവരിക്കാൻ ലൈഫ്
മിഷന് സാധിച്ചു.രാവിലെ
11 മണിക്ക് കരകുളം പഞ്ചായത്തിലെ കോമളകുമാരിയുടെ പുതിയ വീട്ടിൽ നടന്ന
ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു. വൈകിട്ട് നടന്ന
പൊതുസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത
വഹിച്ചു. മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ
തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.പാവപ്പെട്ടവർക്ക്
ഭൂമി നൽകാൻ തയ്യാറായ സുമനസ്സുകളെയും ലൈഫ് മിഷനെ സഹായിച്ച കൊച്ചൗസേപ്പ്
ചിറ്റിലപ്പിള്ളിയുടെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്റർനാഷണൽ, ഹഡ്‌കോ
തുടങ്ങിയ സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. പട്ടികവർഗ്ഗ മേഖലയിൽ ഒരു വീടിന്
ആറു ലക്ഷം രൂപ വീതം സഹായം നൽകുന്ന പ്രത്യേക പദ്ധതിയും ഇതിന്റെ ഭാഗമായി
നടപ്പിലാക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഫ്ലാറ്റ് സമുച്ചയങ്ങൾ
ഉൾപ്പെടെയുള്ള പദ്ധതികൾ വരും ദിവസങ്ങളിൽ കൂടുതൽ ഊർജ്ജിതമാക്കുമെന്നും
സർക്കാർ അറിയിച്ചു.
