വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്, ആക്കുളത്ത് ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ദക്ഷിണ വ്യോമസേനയുടെ കമാൻഡേഴ്‌സ് കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ എയർ ചീഫ് മാർഷലിനെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി.മണികണ്ഠൻ സ്വീകരിക്കുകയും ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു.

ദക്ഷിണ മേഖലയുടെ വ്യോമ പ്രതിരോധം, ദക്ഷിണ വ്യോമസേനയുടെ പ്രാവർത്തിക തയ്യാറെടുപ്പുകൾ, മാരിടൈം – എയർ ഓപ്പറേഷനിലെ വർധിച്ച ശേഷി എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് വ്യോമസേനാ മേധാവിയോട് വിവരിച്ചു. ദക്ഷിണ ഉപദ്വീപിലുടനീളമുള്ള മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനും, വിശ്വസനീയമായ പ്രവർത്തന രീതി നിലനിർത്തുന്നതിനും ദക്ഷിണ വ്യോമസേനയെ വ്യോമസേനാ മേധാവി അഭിനന്ദിച്ചു.
ദക്ഷിണ വ്യോമസേനയുടെ കീഴിലുള്ള എയർഫോഴ്‌സ് സ്റ്റേഷനുകളുടെ കമാൻഡർമാരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സ്വാധീനം, കഴിവ് വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത, മാനവ വിഭവശേഷിയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുക എന്നിവയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. വിവിധ മേഖലകളിൽ വ്യാപിക്കാൻ സാധ്യതയുള്ള സംഘർഷങ്ങൾ ആയിരിക്കും ഭാവിയിലെ ഹൈബ്രിഡ് സ്വഭാവമുള്ള യുദ്ധങ്ങൾ എന്ന് കമാൻഡർമാരുടെ ശ്രദ്ധ ക്ഷണിച്ച് കൊണ്ട് വ്യോമസേനാ മേധാവി പറഞ്ഞു. വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും നമ്മുടെ ആസ്തികൾ സംരക്ഷിക്കുന്നതിനുമായി നൂതനമായ നടപടികൾ സ്വീകരിക്കുന്നമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹിരാകാശം, സൈബർ, ഇലക്‌ട്രോണിക് യുദ്ധം എന്നീ മേഖലകളിലെ ആഗോള സംഭവവികാസങ്ങൾക്കൊപ്പം സഞ്ചരിക്കാൻ അദ്ദേഹം കമാൻഡർമാരോട് അഭ്യർത്ഥിച്ചു