സ്ത്രീകളുടെ സൗജന്യ യാത്ര; മാസത്തിൽ 112 കോടി നഷ്ടമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്ന പദ്ധതി സംബന്ധിച്ച് ഗതാഗത വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതി പൂർണമായി നടപ്പാക്കിയാൽ കെഎസ്ആർടിസിക്ക് പ്രതിമാസം ഏകദേശം 112 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണു റിപ്പോർട്ടിലെ വിലയിരുത്തൽ.

ഓർഡിനറി സർവീസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചാലും മാസത്തിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ പരിഗണിക്കുന്നത്.

സ്ത്രീ യാത്രക്കാരുടെ കണക്ക് കൃത്യമായി വിലയിരുത്തുന്നതിനായി ജെൻഡർ ടിക്കറ്റിംഗ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിക്ക് വിശദമായ റിപ്പോർട്ട് കൈമാറിയത്.

മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും പദ്ധതി പ്രാബല്യത്തിൽ വരിക. നിലവിൽ ശമ്പളവും പെൻഷനും ഉൾപ്പെടെ പ്രതിമാസം ഏകദേശം 125 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായമായി നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!