തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടപകടമേൽപിച്ച ഹൃദയവേദനക്കിടയിലും തൃശൂർ പൂരത്തിന് തുടക്കം.
ആഡംബരവും ആഘോഷവും വെട്ടിക്കുറച്ചാണ് ഇത്തവണ തൃശൂർ പൂരം കൊണ്ടാടുന്നത്.
തൃശൂർ പൂരത്തിന്റെ ഏറ്റവും പ്രധാന ആചാരമായ വെടിക്കെട്ട് ഒഴിവാക്കിയാണ്
ഇത്തവണ പൂരം നടത്തുന്നത്. വെടിക്കെട്ടിന് പകരം ഇക്കുറി കതിന പൊട്ടിക്കും.ചെറുപൂരങ്ങളുടെ
വരവോടെയാണ് തൃശൂർ പൂരം ആരംഭിക്കുന്നത്. വടക്കുംനാഥ സന്നിധിയിലേക്കുള്ള
കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി. ഒൻപത് ആനകളുടെ
അകമ്പടിയോടെയാണ് തെക്കേ ഗോപുരനടയിലേക്ക് കണിമംഗലം ശാസ്താവ്
എഴുന്നള്ളുന്നത്. ഇനി തെക്കേ ഗോപുരനട വഴി വടക്കുംനാഥ സന്നിധിയിലേക്ക്
കടന്നുകൊണ്ട് കൊട്ടിക്കയറും. തെക്കേ
മഠത്തിന് മുന്നിൽ രാവിലെ പതിനൊന്നരയോടെ മൂന്നാനാകളും പഞ്ചവാദ്യവുമായി
തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവിന് തുടക്കമാകും. ഈ എഴുന്നള്ളത്ത്
സ്വരാജ് റൗണ്ടിലേക്കെത്തുന്നതോടെ ആനകളുടെ എണ്ണം ഏഴാകും. രണ്ടര മണിയോടെ
കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണിത്വത്തിൽ ഇലഞ്ഞിത്തറമേളം അരങ്ങേറും. തൃശൂർ
പൂരത്തിന് ഏറ്റവും കൂടുതൽ പൂരപ്രേമികൾ കാണാൻ ആഗ്രഹിക്കുന്ന കുടമാറ്റാം
ഇത്തവണ 15 മിനിറ്റ് മാത്രമായി ചുരുക്കിയിട്ടുണ്ട്. ഉഷ്‌ണതരംഗ സാധ്യതാ മഞ്ഞ
അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, ജില്ലയിൽ ചൂടു കൂടി
വരുന്നതിനാലുമാണ് ഈ നിയന്ത്രണം. തുടർന്ന് രാത്രി പത്തരയോടെ പാറമേക്കാവിൽ
നിന്ന് പഞ്ചവാദ്യം തുടങ്ങും. തുടർന്ന് ഏഴാനാകളുടെ അകമ്പടിയോടെയുള്ള
എഴുന്നള്ളത്ത് പുലർച്ചെ ഏകദേശം മൂന്നു മണിയോടെ മണികണ്ഠനാലെത്തുന്നതോടെ
സമാപിക്കും.
