കെ എം അച്യുതൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം മുതൂർ കവ്രപ മാറത്ത് മനയിൽ കെ എം അച്യുതൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കാണ് കാലാവധി. ശനി ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് കെ എം അച്യുതൻ നമ്പൂതിരിയെ മേൽശാന്തിയാകാനുള്ള നറുക്കെടുത്തത്. നിലവിലെ മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നറുക്കെടുത്തത്.
മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51പേരിൽ 44 പേർ ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാർച്ച് 31ന് അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി ചുമതലയേൽക്കും.ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!