കേരളത്തിൽ സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ
ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ
ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ
ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ
മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. നോർത്ത്
ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ.
കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക. നോർത്ത് ബ്ലോക്കിന്റെ
രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയിൽ
മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്കും ഓഫീസുകൾ അനുവദിച്ചു. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സണ്ണി ജോസഫും രണ്ടാം നിലയിൽ അനൂപ് ജേക്കബും തങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് സി പി ജോണിന്റെയും എ പി അനിൽകുമാറിന്റെയും ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ടി സിദ്ദിഖും മൂന്നാം നിലയിൽ കെ എ തുളസിയും ചുമതലയേൽക്കും.
അനക്സ് ഒന്നിന്റെ നാലാം നിലയിൽ റോജി എം ജോണും അഞ്ചാം നിലയിൽ കെ എം ഷാജിയും ആറാം നിലയിൽ ഒ ജെ ജനീഷും ഓഫീസുകൾ തുറക്കും. അനക്സ് രണ്ടിൽ ഒന്നാം നില മുതൽ യഥാക്രമം എം ലിജു, വി ഇ അബ്ദുൽ ഗഫൂർ, ബിന്ദു കൃഷ്ണ എന്നിവർക്ക് ഓഫീസുകൾ ലഭിച്ചപ്പോൾ അഞ്ചാം നില പി കെ ബഷീറിനും ആറാം നില പി സി വിഷ്ണുനാഥിനും ഏഴാം നില എൻ ഷംസുദ്ദീനും അനുവദിച്ചു. പുതിയ ഓഫീസുകൾ യാഥാർത്ഥ്യമായതോടെ വരും ദിവസങ്ങളിൽ ഭരണനടപടികൾ കൂടുതൽ വേഗത്തിലാകും.
