തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവ സഭകളെയും സഭാമേലധ്യക്ഷൻമാരെയും അധിക്ഷേപിച്ചുകൊണ്ട് ബിജെപി നിർവാഹക സമിതിയംഗം പി.സി.
ജോർജ് നടത്തിയ പ്രസ്താവനകളെ തള്ളി ബിജെപി.
പി.സി. ജോർജ് പറഞ്ഞതു ബിജെപിയുടെ നിലപാടല്ലെന്നു ജനറൽ സെക്രട്ടറി എസ്.
സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. പി.സി. ജോർജ് അദ്ദേഹത്തിന്‍റെ രീതിയിൽ
പറഞ്ഞതാണ്. അതു പാർട്ടിയുടെ നിലപാടല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ
ക്രിസ്ത്യൻ എംഎൽഎമാരുള്ള പാർട്ടി ബിജെപിയാണ്. ഏതൊരു സമൂഹത്തെപ്പോലെയും
ക്രിസ്ത്യൻ സമൂഹവും തങ്ങളുടെ ഭാഗമാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന
വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും നേരത്തെ
രംഗത്തുവന്നിരുന്നു. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ്
ഇരുവരെയും പ്രകോപിച്ചത്. പി.സി. ജോർജിൽനിന്ന് അധിക്ഷേപകരമായ പ്രസ്താവനകൾ
വന്നതിനു പിന്നാലെ വിവിധ മേഖലകളിൽനിന്നു വ്യാപക വിമർശനം ഉയർന്നിരുന്നു.
ഇതോടെയാണ് പരാമർശം തള്ളി ബിജെപിതന്നെ രംഗത്തിറങ്ങിയത്
