എരുമേലി: സംസ്ഥാന ബജറ്റിൽ പത്തു കോടി രൂപ അനുവദിച്ചിരുന്ന എരുമേലി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട വികസന പദ്ധതികളുടെ വിശദമായ രൂപരേഖ അന്തിമമായി തയാറാക്കി ഗവൺമെന്റിൽ സമർപ്പിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ശബരിമല തീർഥാടനത്തിന്റെ പ്രവേശന കവാടം എന്ന നിലയിലും സമീപഭാവിയിൽ സ്ഥാപിക്കപ്പെടുന്ന നിർദിഷ്ട ശബരി ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിന്
മുന്നോടിയായും ഒട്ടേറെ മുന്നൊരുക്ക വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കേണ്ടതിനാലുമാണ് എരുമേലി മാസ്റ്റർ പ്ലാൻ ആവിഷ്കരിച്ചിട്ടുള്ളതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഇതിന്റെ ഒന്നാം ഘട്ടമായി ശബരിമല തീർഥാടകരുടെ സൗകര്യം കണക്കാക്കി വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ കവേർഡ് ബാത്ത് ഏരിയ നിർമിക്കും. ഒരേ സമയം 280ഓളം ആളുകൾക്ക് കുളിക്കാൻ സൗകര്യം ലഭിക്കത്തക്ക വിധമാണ് നിർമാണം.
ഒന്നരക്കോടിയോളം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ആവശ്യമായ ജലസ്രോതസും ഉറപ്പുവരുത്തും. ഇതോടൊപ്പം ആധുനിക സൗകര്യങ്ങളോടെ
ബൃഹത്തായ ശുചിമുറി കോംപ്ലക്സും പ്ലാനിലുണ്ട്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉൾപ്പെടെ രണ്ടേമുക്കാൽ കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. വലിയമ്പലം
കോമ്പൗണ്ടിൽ 50,000 ലിറ്റർ സംഭരണശേഷിയുള്ള രണ്ട് ഓവർ ഹെഡ്
വാട്ടർ ടാങ്കുകളും നിർമിക്കും. ഇതിനായി ടാങ്ക് ഒന്നിന് 17 ലക്ഷം രൂപ പ്രകാരമാണ് ചെലവഴിക്കുക. കൂടാതെ വലിയമ്പലം കോമ്പൗണ്ടിൽ അറ്റകുറ്റപ്പണികളും നടത്തും.
എരുമേലി ടൗണിനോടനുബന്ധിച്ച് റിംഗ് റോഡുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് റോഡുകൾ ഉന്നത നിലവാരത്തിൽ പുനർ നിർമിക്കും. എരുമേലി ബസ്
സ്റ്റാൻഡ്-ഉറുമ്പിൽ പാലം റോഡ് ഒന്നര കിലോമീറ്റർ നീളത്തിൽ പുനരുദ്ധരിക്കുന്നതിന് 1.20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ചെമ്പകത്തുങ്കൽ പാലം-ഓരുങ്കൽ കടവ് റോഡ് ഒന്നേമുക്കാൽ കിലോമീറ്റർ ദൂരത്തിൽ പുനരുദ്ധരിക്കുന്നതിന് ഒന്നേകാൽ കോടി രൂപയും എംടി ഹൈസ്കൂൾ-എൻഎം എൽപി സ്കൂൾ-കാരിത്തോട് റോഡ് ഒരു കിലോമീറ്റർ നീളത്തിൽ പുനരുദ്ധരിക്കുന്നതിന് 80
ലക്ഷം രൂപയും പട്ടാളിപ്പടി-കരിങ്കല്ലുംമൂഴി റോഡ് ഒരു കിലോമീറ്റർ നീളത്തിൽ പുനരുദ്ധരിക്കുന്നതിന് 85 ലക്ഷം രൂപയും എരുമേലി പോലീസ് സ്റ്റേഷൻ പടി-ബിഎസ്എൻഎൽ പടി റോഡ് 500 മീറ്റർ നീളത്തിൽ പുനരുദ്ധരിക്കുന്നതിന് 45 ലക്ഷം
രൂപയും വകയിരുത്തിയിട്ടുണ്ട്.
ഓടകൾ, സംരക്ഷണഭിത്തികൾ, സൈഡ് കോൺക്രീറ്റിംഗ്, സുരക്ഷാ സംവിധാനങ്ങൾ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് റോഡുകൾ പുനരുദ്ധരിക്കുക. ഇതോടൊപ്പം കൊച്ചമ്പലത്തിന്റെ പിന്നിൽനിന്നാരംഭിച്ച് പേരുത്തോട്ടിൽ എത്തിച്ചേരുന്ന കാനനപാതയിലേക്കുള്ള പരമ്പരാഗത പാത വികസിപ്പിക്കുന്നതിന് 75 ലക്ഷം രൂപയും ഉൾപ്പെടുത്തി.
പരമ്പരാഗത പാത വികസിപ്പിച്ച് ശബരിമല തീർഥാടകർക്കായി തുറന്നു കൊടുക്കുമ്പോൾ പിഡബ്ല്യുഡി റോഡിലെ തിരക്ക് ഒഴിവാകുകയും അപകട സാധ്യത ഇല്ലാതാകുകയും ചെയ്യും.
ഇറിഗേഷൻ വകുപ്പ് മുഖേന വലിയ തോട്ടിൽ ചെക്ക്ഡാം നിർമിച്ച് ജല ലഭ്യത ഉറപ്പുവരുത്തും. ഇതിനായി രണ്ട് കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റും പ്രോജക്ടും തയാറാക്കി ഗവൺമെന്റിൽ സമർപ്പിച്ചിട്ടുണ്ട്. ശുചിത്വമിഷൻ മുഖേന ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഉൾപ്പെടെ സമഗ്രമായ ശുചിത്വ പരിപാലനാ സംവിധാനങ്ങളുടെയും പദ്ധതികൾ
തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കവുങ്ങുംകുഴിയിൽ നാലു കോടി രൂപയുടെ പ്ലാന്റും നിർമിക്കുമെന്നും എംഎൽഎ അറിയിച്ചു.