ഇളംകാട്-: ഏന്തയാർ- ഇളംകാട്- വാഗമൺ റൂട്ടിൽ ഇളംകാട് ടൗണിന് സമീപം വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പ് മുഖേന 2.75 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ പാലത്തിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ. ജെ തോമസ് എക്സ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് കെ.ആർ രാജി, മെമ്പർമാരായ ജിജോ കാരക്കാട്ട്, അനു ഷിജു, രാജി മോൾ ഷിബു, ശാന്ത ഭായി ജയകുമാർ,ഷീന ബിജു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സജിമോൻ പിഎസ്, ബിജോയ് ജോസ്, സിന്ധു മുരളീധരൻ വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ പി കെ സണ്ണി, വി.വി സോമൻ , കൊപ്ലി ഹസൻ , പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റാണി ലക്ഷമി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

2021ലെ പ്രളയത്തിൽ ഇവിടെ നിലവിൽ ഉണ്ടായിരുന്ന പാലം തകരാറിലായതിനെത്തുടർന്ന് വാഹനഗതാഗതം ഏറെ തടസ്സപ്പെട്ട നിലയിലായിരുന്നു. ഇളംകാട് ടൗൺ ഭാഗത്തെ വളരെ പ്രധാനപ്പെട്ട ഈ പാലത്തിലൂടെ പ്രതിദിനം 40 ഓളം ബസ് സർവീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിച്ചിരുന്നു.
പാലത്തിലൂടെയുള്ള വാഹന സഞ്ചാരങ്ങളും നിലച്ചതോടുകൂടി ജനങ്ങൾ ഏറെ ദുരിതത്തിൽ ആയിരുന്നു. ഈ സാഹചര്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്താണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ വിനിയോഗിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി നേടിയത്.
ഇപ്പോൾ ഇളംകാട്ടിൽ നിന്നും 17 കോടി രൂപ അനുവദിച്ച് വാഗമണ്ണിലേക്ക് പുതിയ റോഡ് നിർമ്മാണം നടന്നുവരികയാണ്. പ്രസ്തുത റോഡിന്റെ ഉപയോഗവും ഈ പാലം യാഥാർത്ഥ്യമായാൽ മാത്രമേ കഴിയുമായിരുന്നുള്ളൂ. അതിനാൽ തന്നെ നാടിന്റെ വികസനത്തിൽ ഏറ്റവും പ്രയോജനപ്രദമായ ഒരു സാഹചര്യമാണ് ഈ പാലം യാഥാർത്ഥ്യമായതിലൂടെ കൈവന്നിരിക്കുന്നത്.