പൊലീസ് ഉദ്യോ​ഗസ്ഥന്റെ വാഹനമിടിച്ച് മരണം; വിദ്യാർഥിയുടെ കുടുംബത്തിന് 260 കോടി രൂപ നഷ്ടപരിഹാരം

വാഷിങ്ടൺ ഡി സി: അമേരിക്കിലെ സിയാറ്റിലിൽ അമിതവേഗതയിലെത്തിയ പൊലീസ് ഓഫീസറുടെ വാഹനമിടിച്ച് കൊല്ലപ്പെട്ട
ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 260 കോടി
രൂപ) നഷ്ടപരിഹാരം ലഭിക്കുമെന്ന് റിപ്പോർട്ട്. 2023 ജനുവരി 23നാണ്
സിയാറ്റിലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ജാൻവി കണ്ടുല (23) എന്ന
വിദ്യാർഥി വാഹനമിടിച്ച് മരിച്ചത്. മണിക്കൂറിൽ 74 മൈൽ (119 കി.മീ) വേഗതയിൽ
വാഹനം ഓടിച്ച പൊലീസ് ഓഫീസർ ഓഫീസർ കെവിൻ ഡേവ് ജാൻവിയെ ഇടിച്ചു
തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏകദേശം 100 അടി ദൂരത്തേക്ക്
തെറിച്ചുപോയ ജാൻവി തൽക്ഷണം മരിച്ചു. സിയാറ്റിൽ ന​ഗരസഭയാണ് നഷ്ടപരിഹാരം
നൽകാൻ തീരുമാനിച്ചത്. “ജാൻവി
കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ നഷ്ടപരിഹാരം കണ്ടുലയുടെ
കുടുംബത്തിന് ആശ്വാസമാകുമെന്ന് നഗരം പ്രത്യാശിക്കുന്നു. ജാൻവി കണ്ടുലയുടെ
ജീവിതത്തിന് മൂല്യമുണ്ടായിരുന്നു. അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും
നമ്മുടെ സമൂഹത്തിനും അത് പ്രധാനപ്പെട്ടതായിരുന്നു.” സിറ്റി അറ്റോർണി എറിക്ക
ഇവാൻസ് പറഞ്ഞതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. നഷ്ടപരിഹാര
തുകയുടെ ഏകദേശം 20 മില്യൺ ഡോളറും നഗരത്തിന്റെ ഇൻഷുറൻസ് വഴി
ലഭ്യമാകുമെന്നാണ് കരുതുന്നത്.അപകടത്തിന്
പിന്നാലെ ഡാനിയൽ ഔഡറർ എന്ന മറ്റൊരു പൊലീസ് ഓഫീസർ നടത്തിയ പരാമർശങ്ങൾ
പിന്നീട് വിവാദമായിരുന്നു. പുറത്തുവന്ന വീഡിയോയിൽ, സംഭവത്തെക്കുറിച്ച്
വിവരിക്കുമ്പോൾ ഔഡറർ ചിരിക്കുന്നത് കേൾക്കാമായിരുന്നു. “അവൾ കാറിന്റെ
ബോണറ്റിലേക്ക് തെറിച്ചു വീണുവെന്ന് തോന്നുന്നു, വിൻഡ്ഷീൽഡിൽ ഇടിച്ച് അയാൾ
ബ്രേക്ക് ഇട്ടപ്പോൾ കാറിൽ നിന്ന് തെറിച്ചുപോയി… പക്ഷേ അവൾ മരിച്ചു,”
എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അയാളുടെ വാക്കുകൾ. ഈ പ്രതികരണം കടുത്ത
പൊതുജനരോഷത്തിനും പൊലീസിനുള്ളിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കി.
തുടർന്ന് ഔഡററിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ജാൻവി
കണ്ടുലയെ പിന്നീട് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ആദരിക്കുകയും,
അക്കാദമിക് നേട്ടങ്ങൾ പരിഗണിച്ച് മരണാനന്തര ബിരുദാനന്തര ബിരുദം നൽകുകയും
ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!